To read this blog in malayalam,install AnjaliOldLipi font or any other Malayalam Unicode font.

Friday 27 September 2013

സക്കറിയായുടെ ഗർഭിണികൾ







രണ്ട് മണിക്കൂറിൽ ഒതുങ്ങുന്ന, നിലവാരമുള്ള ഒരു സിനിമയായി ‘സക്കറിയായുടെ ഗർഭിണികളെ’ വിശേഷിപ്പിക്കാം.അനീഷ് അൻ വർ ആണു ‘സക്കറിയായുടെ ഗർഭിണികളെ 'അണിയിച്ചൊരുക്കിയിരിക്കുന്നത്.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ആയ സക്കറിയയുടെ അടുക്കലെത്തുന്ന നാലു ഗർഭിണികളിലൂടെയും, പിന്നെ അയാളുടെ തന്നെ ഭാര്യയിലൂടെയും ആണു കഥ പുരോഗമിക്കുന്നത്.
ജാര സന്തതിയെ ഉദരത്തിൽ പേറുന്ന അനുരാധ (സാന്ദ്ര തോമസ്),തിരു വസ്ത്രം അഴിച്ചു വയ്കുകയും പിന്നീട് ഗർഭം ധരിക്കുകയും ചെയ്യുന്ന അൻപത്തി രണ്ട് കാരിയായ ജെന്നിഫർ (ഗീത),പതിനേഴാം വയസ്സിൽ, വിവാഹം കഴിക്കാതെ ഗർഭം ധരിക്കേണ്ടി വരുന്ന സൈറ (സനുഷ)എന്ന വിദ്യാർത്ഥിനി,ജീവിതം മുന്നോട്ട് തള്ളി നീക്കുവാൻ ഗർഭിണിയായി നടിക്കേണ്ടി വരുന്ന ഫാത്തിമ(റീമാ കല്ലിങ്കൽ) പിന്നെ, കുട്ടികളില്ലാത്ത സക്കറിയയുടെ ഭാര്യ സൂസൻ മേരി(ആഷ ശരത്ത്) എന്നീ അഞ്ച് സ്ത്രീകളുടെ മാനസീക-ജീവിത അവസ്ഥയിലൂടെ ’സക്കറിയായുടെ ഗർഭിണികൾ‘ സഞ്ചരിക്കുന്നു.
സ്വാർത്ഥതയും പണക്കൊതിയും ജാരഗർഭവുമൊക്കെയുണ്ടായിട്ടും അവസാന നിമിഷം എല്ലാ കുറ്റവും രഹസ്യ കാമുകനിൽ നിക്ഷേപിച്ച് മാന്യയായി മാറുന്ന അനുരാധയുടെ കഥ മാത്രം പ്രേക്ഷകനു ദഹിക്കാതെ കിടക്കും. കെട്ട് കഥ പോലെ തോന്നുമെങ്കിലും ഇത് യഥാർത്ഥ ജീവിത കഥയാണെന്ന് സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും , മറ്റു കഥാപാത്രങ്ങളോടെന്ന പോലെ അനുരാധയോട് പ്രേക്ഷകനു ദേഷ്യമോ, സഹതാപമോ സന്തോഷമോ ഒന്നും തോന്നുന്നില്ല.വെറുമൊരു നിർവികാര കഥ മാത്രമായി മാറുന്നു അനുരാധയുടേത്.
എന്നാൽ കഥ സിസ്റ്റർ ജെന്നിഫറിലേക്ക് വരുമ്പോൾ അവരുടെ സന്തോഷത്തിലും ദുഖത്തിലുമൊക്കെ പങ്കു ചേരാൻ പ്രേക്ഷകനു സാധിക്കുന്നു.കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്ന, എല്ലാവരുടെയും മനസിൽ ഒരു നോവായി മാറിയ യഥാർത്ഥ സംഭവത്തിന്റെ അത്ര വിദൂരമല്ലാത്ത ഒരു സാമ്യം ഈ കഥയിലുണ്ട്.സിസ്റ്റർ ജെന്നിഫറിനെ ഗീത നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
പതിനേഴു കാരിയായ, വിവാഹിതയല്ലാത്ത സൈറ എന്ന കഥാപാത്രത്തോട് സനുഷയും നീതി പുലർത്തിയിരിക്കുന്നു. ഗർഭത്തിനു ഉത്തരവാദി ആരെന്ന് വെളിപ്പെടുത്താൻ അവൾ തയ്യാറാകുന്നില്ലെങ്കിലും സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനു എളുപ്പത്തിൽ ഉത്തരം കണ്ട് പിടിക്കാനാവുന്നു.
ജീവിത സാഹചര്യത്താൽ ’ഗർഭം ധരിക്കേണ്ടി‘ വരുന്ന ഫാതിമ എന്ന കഥാപാത്രം സിനിമയിൽ ചിരിയുടെ വിത്തുകൾ വേണ്ടുവോളം പാകുന്നു. സക്കറിയായി ലാലും ഭാര്യയായി ആഷ ശരത്തും നല്ല അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വയ്ക്കുന്നു.അഞ്ചു സ്ത്രീകളുടെ കഥകൾ പറയുമ്പോഴും അത് അഞ്ചു കഥയാക്കി മാറ്റാതെ സക്കറിയയുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഒറ്റ കഥയാക്കി മാറ്റുവാൻ സംവിധായകനു സാധിച്ചു.
ഒന്നാം പകുതി കഥാപാത്ര പരിചയപ്പെടുത്തലിലൂടെയും രണ്ടാം പകുതി വികാര നിർഭരമായ മുഹൂർത്തങ്ങളിലൂടെയും പോകുമ്പോൾ സക്കറിയായുടെ ഗർഭിണികൾ പ്രേക്ഷകരെ ആവോളം തൃപ്തിപ്പെടുത്തുന്നു.മനോഹര ഗാനങ്ങൾ സിനിമയിൽ വേണ്ട വിധത്തിലും സമയത്തിലും ഉപയോഗിച്ചതും വലിച്ചു നീട്ടാതെ കഥ രണ്ട് മണിക്കൂറിനുള്ളിൽ തീർത്തതും സിനിമയുടേ മാറ്റ് ഒന്നു കൂടെ കൂടുന്നു. ഒരു ’കുടുംബ ചിത്രം‘ എന്ന് പൂർണ്ണമായും അവകാശപ്പെടാനാകില്ലെങ്കിലും കുടുംബമായി കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണു ’സക്കറിയായുടെ ഗർഭിണികൾ‘. 

നോർത്ത് 24 കാതം







നിൽ രാധാകൃഷ്ണൻ മേനോൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണു ‘നോർത്ത് 24 കാതം’.കഥയിലെ അവ്യക്തത മാറ്റി നിർത്തുകയാണെങ്കിൽ,പുതുമുഖ സംവിധായകനു സംഭവിച്ചേക്കാവുന്ന വലിയ പാകപ്പിഴവുകൾ ഈ സിനിമയിലില്ല എന്നുള്ളതിൽ അനിൽ രാധാകൃഷ്ണൻ മേനോനു തീർച്ചയായും അഭിമാനിക്കാം.
തികച്ചും അപരിചിതരായ മൂന്ന് പേർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്നതാണു കഥാ തന്തു.
അമിത വൃത്തിയിൽ ജീവിക്കുന്ന ഹരികൃഷ്ണനാണു (ഫഹദ് ഫാസിൽ) സിനിമയിലെ കേന്ദ്ര കഥാപാത്രം.OCD (obsessive-compulsive disorder) എന്ന  മാനസികാവസ്ഥയ്ക്ക്  അടിമയാണയാൾ . ഈ സ്വഭാവ വിശേഷം, ഓഫ്ഫിസിലും ഒരു പരിധി വരെ വീട്ടിലും അയാളെ ഒറ്റപ്പെടുത്തുന്നു. മറ്റുള്ളവരുമായി ഇടപഴകുന്നതിൽ പോലും തന്റേതായ ചില നിയമങ്ങൾ അയാൾ കാത്ത് സൂക്ഷിക്കുന്നുണ്ട്.അപ്രതീക്ഷിതമായ ഒരു യാത്ര, അയാളെ സ്വയം ചിന്തിപ്പിക്കുകയും സാധാരണ മനുഷ്യനായി മാറ്റുകയും ചെയ്യുന്നു.ഹരികൃഷ്ണനെ ഫഹദ് ഫാസിൽ വളരെ മനോഹരമായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.
സിനിമയിലെ ഒന്നാം പകുതി, ഹരികൃഷ്ണന്റെ ഈ സ്വഭാവ സവിശേഷത കാണിക്കുവാൻ വേണ്ടി മാത്രം മെനക്കെടുമ്പോൾ സിനിമയുടെ ഒഴുക്കിനെ അതു കാര്യമായി ബാധിക്കുകയും പ്രേക്ഷകരെ കുറച്ചെങ്കിലും ബോറടിപ്പിക്കുകയും ചെയ്യുന്നു.സിനിമയുടെ ഇതിവൃത്തം ഒരു യാത്രയിൽ മാത്രം ഒതുങ്ങി നില്ക്കുന്നു എന്നൊരു പോരായ്മ സിനിമയിലുട നീളം മുഴച്ചു നില്ക്കുന്നുണ്ട്.
എന്നാൽ കഥാപാത്രങ്ങളുടെ ഈ യാത്രയിൽ അറിയാതെ തന്നെ പ്രേക്ഷകരും കൂടുമ്പോൾ അതു സിനിമയുടെ വിജയമായി മാറുന്നു. സിനിമയുടെ എടുത്ത് പറയേണ്ട പ്രത്യേകതയും ഇതു തന്നെ, കഥയേക്കാളുപരി കഥാപാത്രങ്ങളാണു സിനിമയെ രസിപ്പിക്കുന്നതും പ്രേക്ഷകരെ സംതൃപ്തരാക്കുന്നതും. ഗൗരവക്കാരനായ ഹരികൃഷ്ണൻ ഒടുവിൽ ഒരു ഘട്ടത്തിൽ ചിരിക്കുമ്പോൾ,കഥാപാത്രത്തിനോട് ചേർന്ന് നിന്നു കൊണ്ട് പ്രേക്ഷകരും ഉള്ളു തുറന്ന് ചിരിച്ചു പോകുമ്പോൾ അതു സംവിധാന മികവെന്ന് തന്നെ പറയേണ്ടി വരും.ഹർത്താൽ ദിനത്തിൽ സാധാരണക്കാരൻ അനുഭവിക്കുന്ന പ്രയാസങ്ങളെ വരച്ചു കാണിക്കുവാനും സിനിമ ശ്രമിക്കുന്നുണ്ട്.കൂടെ, പറയാതെ പറയുന്ന ഒരു നിശബ്ദ പ്രണയവും.നല്ലൊരു കഥയുടെ അഭാവത്തിൽ പോലും പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകൾ ഈ സിനിമയിൽ ധാരാളമുണ്ട്.
നാണി എന്ന തന്റേടിയായ പെൺകുട്ടിയായി സ്വാതിയും സഖാവ് ഗോപാലേട്ടൻ എന്ന എൺപത്തിനാലുകാരനായി നെടുമുടി വേണുവും നല്ല രീതിയിൽ പ്രകടനം നടത്തി. ഹരികൃഷ്ണന്റെ അനിയനായി വേഷമിട്ട് ശ്രീനാഥ് ഭാസിയും പ്രേക്ഷകനെ രസിപ്പിക്കുന്നു.
രസകരമായ മുഹൂർത്തങ്ങളിലൂടെ കഥാപാത്രങ്ങൾ പ്രേക്ഷകരെ കയ്യിലെടുക്കുമ്പോൾ വിനോദ മൂല്യമുള്ള ഒരു സിനിമയാകുന്നു നോർത്ത് 24 കാതം.


Sunday 22 September 2013

ശൃംഗാരവേലൻ






ദയ് കൃഷ്ണ-സിബി.കെ.തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ജോസ് തോമസ് സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ ദിലീപ് ചിത്രമാണു ‘ശൃംഗാര വേലൻ’. ഒരു മുഴുനീള ഹാസ്യ-കുടുംബ-പ്രണയ ചിത്രം എന്ന ലേബലിൽ ഇറങ്ങിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും മതിവരുവോളം ബോറടിപ്പിക്കുന്നുവെന്ന് പറയാതെ വയ്യ.പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ സിനിമയിൽ കേട്ടു തഴമ്പിച്ച പഴയ തമാശകൾ കുറെയുണ്ട് താനും.
കണ്ട് മടുത്ത മലയാള സിനിമ ചേരുവകളായ മടിയനായ മകനും അധ്വാനിയായ അച്ഛനും, കോടീശ്വരിയായ നായികയെ സ്നേഹിക്കുന്ന പാവപ്പെട്ടവനായ നായകൻ,തമാശ പറയുവാനായി നായകനു ഒരു കൂട്ടുകാരൻ, പട്ടിയോടിക്കൽ, ചാണകത്തിൽ വീഴൽ,സ്വാമിയായി വേഷം മാറൽ, കഥാവസാനം കാറോട്ടം,അടി, പിടി,വെടി ഇതൊക്കെക്കൊണ്ട് സിനിമ രണ്ടര മണിക്കൂർ പ്രേക്ഷകനെ കൊല്ലാതെ കൊല്ലുന്നു. സിനിമയുടെ മറ്റൊരു ‘മേന്മ’ നവയുഗ സിനിമകളെ വെല്ലുന്ന ദ്വയാർത്ഥ പ്രയോഗങ്ങളാണു.ഇങ്ങനെയുള്ള പദ പ്രയോഗങ്ങൾ സിനിമാ വിജയത്തിനു അത്യന്താപേക്ഷിതമാണെന്ന് ‘മായാമോഹിനി’യുടെ വിജയത്തോടെ തിരക്കഥാകൃത്തുക്കൾ കരുതിയിരിക്കണം.
ഒരു സാദാ നെയ്തുകാരനായ അയ്യപ്പന്റെ(ബാബു നമ്പൂതിരി) മകനായ കണ്ണന്റെ (ദിലീപ്) പണക്കാരനാകുവാനുള്ള മോഹത്തിലും തത്രപാടിലും ഒന്നാം പകുതി പുരോഗമിക്കുന്നു.ഗുണ്ടയായ യേശുദാസ്(ലാൽ) പണക്കാരനാകുവാനുള്ള കണ്ണന്റെ ആഗ്രഹസാക്ഷാത്കാരത്തിനു വഴി കാട്ടിയാകുന്നു.ഒരു സാരിയുടുപ്പിച്ച് കഴിയുമ്പോഴേക്കും കോടീശ്വരിയായ നായികയ്ക്ക് നായകനോട് പ്രണയം തോന്നുമ്പോൾ തളർന്ന് പോകുന്നത് പ്രേക്ഷകരാണു.കഥയിൽ ചോദ്യമില്ല എന്ന പഴമൊഴിയെ കൂട്ടുപിടിക്കാമെങ്കിലും പിന്നീടങ്ങോട്ടും യുക്തിക്കു നിരക്കാത്ത കഥാ സന്ദർഭങ്ങൾ പലതും പ്രേക്ഷകനെ ആകാശം നോക്കിയിരുത്തുന്നു.പാവമായിരുന്ന കഥാനായകൻ അവസാന നിമിഷം മുംബൈ നഗരത്തെ വിറപ്പിക്കുന്ന അധോലോക നായകന്മാരെയൊക്കെ ചവിട്ടി കൂട്ടുമ്പോൾ, സിനിമ പതിവു ദിലീപ് ചിത്രങ്ങൾ പോലെ ഒരു ‘വൺ മാൻ ഷോ’ ആയി മാറുന്നു.പ്രണയവും, അടിയും ബഹളവുമൊക്കെയായി രണ്ടാം പകുതിയും എരിഞ്ഞു തീരുന്നു. സിനിമയുടെ നിലവാരത്തകർച്ചയിലും കണ്ണന്റെ കൂട്ടുകാരനായ വാസുവിനെ കലാഭവൻ ഷാജോണും, നായികയുടെ അച്ഛനായി വേഷമിട്ട് ജോയ് മാത്യുവും നല്ല പ്രകടനം നടത്തി. തമാശ പറയുവാനായി മാത്രം വന്നെത്തിയ ബാബുരാജും ഷമ്മി തിലകനും മോശമല്ലാത്ത നിലയിൽ തന്നെ പ്രേക്ഷകരെ വെറുപ്പിച്ചു. നേരം എന്ന സിനിമയിലെ കഥാപാത്രമായ ഊക്കൻ ടിന്റുവിനെ അതേ വേഷത്തിലും പേരിലും ഭാവത്തിലും ‘ശൃംഗാരവേലനി’ൽ കൊണ്ട് വന്നപ്പോൾ അത് പ്രേക്ഷകനു സഹിക്കാവുന്നതിലും അപ്പുറമായി മാറി.
സിനിമയിൽ അവിടെയും ഇവിടെയുമായി കാണുന്ന ചുരുക്കം ചില നർമ്മ മുഹൂർത്തങ്ങൾ മാത്രമാണു ആശ്വസിക്കാനുള്ളത്.ദിലീപ് എന്ന നടനിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം ഇപ്പോഴും തീയേറ്ററുകളിൽ ഉണ്ടെന്നുള്ളതും വാസ്തവം.


സംവിധാനം : ജോസ് തോമസ് 

സംവിധായകന്റെ ചില മുൻ കാല ചിത്രങ്ങൾ :
മായാമോഹിനി,ചിരട്ടക്കളിപ്പാട്ടങ്ങൾ,യൂത്ത് ഫെസ്റ്റിവൽ,സ്നേഹിതൻ,സുന്ദര പുരുഷൻ,ടോക്കിയോ നഗറിലെ വിശേഷങ്ങൾ,ഉദയപുരം സുൽതാൻ,മാട്ടുപ്പെട്ടി മച്ചാൻ 

Sunday 15 September 2013

ഏഴാമത്തെ വരവ്






എം.ടി. - ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ സിനിമയാണു ‘ഏഴാമത്തെ വരവ്’. ഒരുപാട് കോലാഹലങ്ങളൊ പരസ്യങ്ങളോ ഇല്ലതെയാണു സിനിമ തീയേറ്ററുകളിൽ എത്തിയത്. കഥയിലെവിടെയെങ്കിലും ഒരു പുതുമ അവകാശപ്പെടാനില്ലെങ്കിലും എം.ടി.യുടെ വ്യത്യസ്തമായ രചനാ വൈഭവവും ഹരിഹരന്റെ മഹത്തരമായ സംവിധാനവും എസ്.കുമാറിന്റെ അതിമനോഹരമായ ഛായാഗ്രഹണവും ഈ സിനിമയെ മനോഹരമാക്കിയിരിക്കുന്നു എന്ന് പറയാതെ വയ്യ. കാടിനു മികവുറ്റ പശ്ചാത്തല സംഗീതവും ചേരുന്നു.
അടിച്ചു പൊളിച്ച് കാണാമെന്ന ധാരണയോടെ ഈ പടത്തെ സമീപിക്കരുത്.ഒന്നാം പകുതി തികച്ചും ലളിതമായി ആവിഷ്കരിച്ചപ്പോൾ ചിലപ്പോഴെങ്കിലും ബോറടിക്കുമെന്നത് സത്യം.ഭൂഗർഭ ഗവേഷകനായ പ്രസാദ്(വിനീത്) ജോലിയുമായി ബന്ധപ്പെട്ട് കാട്ടിലെത്തുന്നതും അവിടെ വച്ച് ആകസ്മികമായി പഴയ കാമുകി ഭാനുവിനേയും(ഭാവന) ഭർത്താവിനെയും(ഇന്ദ്രജിത്ത്) കാണുന്നതുമാണു ആദ്യ പകുതിയിലെ കഥാ സന്ദർഭം. സിനിമ ഒരു പക്കാ പൈങ്കിളിയായി മാറുമോ എന്ന ഭയം രണ്ടാം പകുതിയിൽ ഇല്ലാതാവുന്നു. പ്രതീക്ഷിക്കാവുന്ന ക്ളൈമാക്സാണെങ്കിൽ പോലും അതു പ്രേക്ഷകനു മുൻപിൽ കാഴ്ച വച്ച രീതിയെ കൈയ്യടിച്ച് അഭിനന്ദിക്കാതെ തരമില്ല. ഹരിഹരൻ എന്ന സംവിധായകന്റെയും എസ്. കുമാർ എന്ന ഛായാഗ്രാഹാകന്റെയും കഴിവുകൾ ഒത്തു ചേരുമ്പോൾ അവസാന ഇരുപത് മിനുറ്റ് ഉദ്വേഗത്തിന്റെ നിമിഷങ്ങൾ സൃഷ്ടിച്ചെടുക്കുന്നു.ആദ്യം മുതല്കേ കാണികൾ പ്രതീക്ഷിച്ചിരിക്കുന്ന ‘രണ്ടാം വില്ലന്റെ’ പ്രകടനവും സാന്നിധ്യവും തന്നെയാണു അവസാന നിമിഷത്തിൽ കാണികൾ ശ്വാസം വിടാൻ പോലും മറന്നിരിക്കുന്ന നിമിഷങ്ങളിലേക്ക് എത്തിച്ചേർക്കുന്നത്.
എം.ടി.യുടെ തന്നെ തിരക്കഥയിൽ ഹരിഹരന്റെ സംവിധാനത്തിൽ,വേണു നാഗവള്ളിയും സുകുമാരനും അഭിനയിച്ച് വർഷങ്ങൾക്ക് മുൻപ് ഏകദേശം പൂർത്തീകരിക്കപ്പെട്ട ഒരു സിനിമയായിരുന്നു ഇത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും സിനിമ പുറത്തിറങ്ങിയില്ല.
എന്തു തന്നെയായാലും ഒരു തവണ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണു ‘ഏഴാമത്തെ വരവ്’. വീണ്ടും പറഞ്ഞു കൊള്ളട്ടെ, ഒരു തട്ടുപൊളിപ്പൻ സിനിമ കാണുന്ന മനോഭാവത്തോടെ ഇതിനെ സമീപിക്കരുത്.നിശബ്ദമായിരുന്ന് ആസ്വദിക്കവുന്ന ഒരു ചിത്രം.ആകെമൊത്തം നോക്കുകയാണെങ്കിൽ ശരാശരിയിലും മുകളിൽ നില്ക്കുന്നു ‘ഏഴാമത്തെ വരവ്’. 

Thursday 12 September 2013

ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്






ആദ്യ പകുതി നന്നായി രസിപ്പിക്കുകയും രണ്ടാം പകുതി അത്ര തന്നെ ബോറടിപ്പിക്കുകയും ചെയ്യുന്ന സിനിമ എന്ന് ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസി’നെ ഒറ്റവാക്യത്തിൽ വിശേഷിപ്പിക്കാം.
ക്ളീറ്റസ് എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമായെങ്കിലും കഥയുടെയും,വില്ലന്മാരുടെയും,ക്ളൈമാക്സിന്റെയുമൊക്കെ ബലമില്ലായ്മ ‘ക്ളീറ്റസിനെ ’ ശരാശരി നിലവാരം മാത്രമുള്ള ഒരു സിനിമയാക്കി മാറ്റുന്നു.തലമുടി നീട്ടി വളർത്തിയ, ആവശ്യത്തിനു പോലും സംസാരിക്കാത്ത (എന്നാൽ പ്രവർത്തിച്ചു കാണിക്കുന്ന) ഗുണ്ടയായി മമ്മൂട്ടിയുടെ പുതിയ വേഷപ്പകർച്ച ആരെയും രസിപ്പിക്കുക തന്നെ ചെയ്യും.ഫാദർ സണ്ണി (സിദ്ധിക്) യുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പുതിയ നാടകത്തിലേക്ക് ക്ളീറ്റസിനെ ക്ഷണിക്കുന്നതും തുടർന്ന് ഈ കഥാപാത്രത്തിന്റെ സ്വഭാവ വിശേഷങ്ങൾ നാടക ക്യാമ്പിലും ആ നാട്ടിലും ഉണ്ടാക്കുന്ന രസകരമായ മുഹൂർത്തങ്ങളും ആദ്യ പകുതിയെ മനോഹരമാക്കുന്നു.ക്ളീറ്റസിന്റെ സ്വഭാവവും നാടകത്തിൽ ക്ളീറ്റസിനു ലഭിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവവും തമ്മിലുള്ള വൈരുദ്ധ്യം തന്നെയാണു ആദ്യ പകുതിയിൽ പ്രേക്ഷകനെ ചിരിപ്പിക്കുന്നത്.അടുത്ത കാലം വരെ,ഒരേ തമാശകൾ പല രൂപത്തിൽ വിളമ്പേണ്ടി വന്ന സുരാജ് വെഞ്ഞാറമൂടിന്റെ നിലവാരമുള്ള തമാശകളും പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. ക്ളീറ്റസിന്റെ വലം കൈയ്യായി വരുന്ന അജു വർഗ്ഗീസിനു കാര്യമായി ഒന്നും ചെയ്യുവാനില്ലായിരുന്നെകിലും ആരെയും ബോറടിപ്പിച്ചില്ല എന്നു തന്നെ പറയാം.
രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ക്ളീറ്റസിന്റെ ഗാംഭീര്യം കുറയുകയും, കഥ ശരാശരിയിലും താഴുന്ന നിലവാരത്തിലേക്ക് മാറുകയും ചെയ്യുന്നു. കണ്ണിനു കുളിർമ്മയേകുന്ന മനോഹര ഛായാഗ്രഹണമാണു ക്ളൈമാക്സിന്റേതെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സന്ദഭങ്ങളുടെ അഭാവവും, വേണ്ട വിധത്തിൽ പിരിമുറുക്കം സൃഷ്ടിച്ചെടുക്കാൻ സാധിക്കാത്തതുമാണു സിനിമയുടെ രണ്ടാം പകുതിയെ മുഷിപ്പിച്ചു കളഞ്ഞത്.
സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും ഹണി റോസിന്റെയും തെസ്നിഖാനിന്റെയും സാനിധ്യവും അഭിനയവും എടുത്ത് പറയേണ്ടിയിരിക്കുന്നു.വിജയരാഘവന്റെയും,സനം ഷെട്ടിയുടെയും സാന്നിധ്യം ‘ക്ളീറ്റസി’ൽ കഥാപാത്രങ്ങളുടെ എണ്ണം കൂട്ടാൻ സഹായിച്ചു എന്നല്ലാതെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
വളരെ കാലമായി സഹ സംവിധായകനായി പ്രവർത്തിച്ച ജി. മാർത്തണ്ഡൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമയാണു ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്’. കഥയുടെ ബലമില്ലായ്മയിൽ പോലും ഒരു നല്ല സംവിധായകനാണെന്ന് ‘ക്ളീറ്റസി’ലൂടെ മാർത്താണ്ഡൻ തെളിയിച്ചിരിക്കുന്നു.

കഥയിൽ അമിത പ്രതീക്ഷ പുലർത്താതെ, ഒരു വിനോദ ചിത്രം എന്ന നിലയിൽ ഒരു തവണ കണ്ടിരിക്കാവുന്ന സിനിമയാണു ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്’. അത് മമ്മൂട്ടി എന്ന നടന്റെ പുതിയ രൂപത്തിന്റെയും അഭിനയത്തികവിന്റെയും മികവു കൊണ്ടെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

സംവിധാനം- ജി.മാർത്താണ്ഡൻ                                        


കഥ,തിരകഥ,സംഭാഷണം- ബെന്നി.പി.നായരമ്പലം.

നിർമ്മാണം- ഫൈസൽ ലത്തീഫ്

സംഗീതം- ബിജിബാൽ,ശ്യാം ശശിധരൻ

വരികൾ- റഫീഖ് അഹമ്മദ്